കാബൂൾ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടെ അയൽരാജ്യങ്ങളായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം പൂർണ്ണരൂപത്തിലുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനിസ്ഥാനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിലും പീരങ്കി ആക്രമണങ്ങളിലുമായി 300-ലധികം അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി പാക് സർക്കാർ അവകാശപ്പെട്ടു.(US supports Pakistan’s move in Pak-Afghanistan war)
പീരങ്കികളുടെയും വ്യോമസേനയുടെയും ശക്തമായ പിന്തുണയോടെയാണ് പാക് സൈന്യം രാത്രി മുഴുവൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചത്. ശനിയാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന അതിരൂക്ഷമായ ഏറ്റുമുട്ടലിലാണ് മുന്നൂറോളം താലിബാൻ സൈനികർക്ക് ജീവൻ നഷ്ടമായതെന്ന് പാക് ഔദ്യോഗിക വക്താക്കൾ അറിയിച്ചു. താലിബാൻ സർക്കാരിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയത് താലിബാന് വലിയ തിരിച്ചടിയായിട്ടുണ്ട്.
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ ശനിയാഴ്ച രാവിലെ രണ്ട് വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജലാലാബാദിൽ പാകിസ്ഥാന്റെ പോർവിമാനം വെടിവെച്ചിട്ടെന്നും പൈലറ്റിനെ തടവുകാരനായി പിടികൂടിയെന്നും താലിബാൻ അവകാശപ്പെട്ടു. താലിബാന്റെ ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പാകിസ്ഥാൻ സൈന്യം പ്രതികരിച്ചു. മറ്റ് അഫ്ഗാൻ നഗരങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ജലാലാബാദിലും സ്ഫോടനങ്ങളുണ്ടായത്.
അതിർത്തിയിലെ സാഹചര്യം വഷളാകുന്നത് മേഖലയിലുടനീളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി. ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ശത്രുത അവസാനിപ്പിക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ അക്രമങ്ങൾ കുത്തനെ വർദ്ധിച്ചത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

