വാഷിംഗ്ടൺ ഡി.സി.: സൗദി അറേബ്യയുമായി സിവിൽ ആണവ കരാർ ഒപ്പിടുന്നതിന് മുന്നോടിയായി, ദശാബ്ദങ്ങളായി അമേരിക്ക പിന്തുടർന്നുപോന്ന കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു US Saudi Nuclear Cooperation). യുറേനിയം സമ്പുഷ്ടീകരണം പോലുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള കാര്യങ്ങളിൽ സൗദിക്ക് ഇളവ് നൽകുന്നതാണ് ഈ പുതിയ നീക്കം. ഇത് സംബന്ധിച്ച റിപ്പോർട്ട് ട്രംപ് ഭരണകൂടം അമേരിക്കൻ കോൺഗ്രസിന് സമർപ്പിച്ചു കഴിഞ്ഞു.
സൗദി അറേബ്യ സ്വന്തമായി ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാനായി മുൻപ് നിശ്ചയിച്ചിരുന്ന ‘അഡിഷണൽ പ്രോട്ടോക്കോൾ’ അടക്കമുള്ള പരിശോധനാ രീതികളാണ് ട്രംപ് നീക്കം ചെയ്തത്. അമേരിക്കൻ കമ്പനികളെ സൗദിയുടെ ആണവ പദ്ധതികളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാം എന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. എന്നാൽ, ഇറാൻ ആണവായുധം നിർമ്മിക്കുകയാണെങ്കിൽ തങ്ങളും ആ വഴിക്ക് നീങ്ങുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് പശ്ചിമേഷ്യയിൽ വലിയ അസ്ഥിരതയുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധ്യതയുള്ള സാങ്കേതികവിദ്യകൾ സൗദിക്ക് ലഭ്യമാകുന്നത് മറ്റ് അറബ് രാജ്യങ്ങളെയും ഇസ്രായേലിനെയും എത്തരത്തിൽ ബാധിക്കുമെന്ന ചർച്ചകൾ സജീവമായിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ കരാർ കോൺഗ്രസിൽ വോട്ടിംഗിന് എത്തിയേക്കും. സെനറ്റും പ്രതിനിധി സഭയും 90 ദിവസത്തിനുള്ളിൽ ഇതിനെ എതിർക്കുന്ന പ്രമേയം പാസാക്കിയില്ലെങ്കിൽ സൗദിക്ക് സ്വന്തമായി ആണവ നിലയങ്ങൾ നിർമ്മിക്കാനുള്ള വഴി തെളിയും.
Summary: President Donald Trump has moved to ease non-proliferation rules for a proposed civil nuclear pact with Saudi Arabia, potentially allowing the kingdom to enrich uranium.



