ടെഹ്‌റാൻ: ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കി അമേരിക്ക. അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. ജനീവയിൽ നിർണായകമായ ആണവ ചർച്ചകൾ നടക്കവെ, ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് യുഎസ് ലക്ഷ്യം.(US deploys large military force on Iran border)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന മുന്നറിയിപ്പിന് പിന്നാലെയാണ് പെന്റഗൺ അതിവേഗ നീക്കങ്ങൾ നടത്തിയത്. 50-ഓളം എഫ്-35 (F-35) പോർവിമാനങ്ങൾക്ക് പുറമെ, എഫ്-22, എഫ്-16 വിമാനങ്ങളും അതിർത്തിയിൽ നിലയുറപ്പിച്ചു. സി-17 വിമാനങ്ങൾ വഴി കൂടുതൽ സൈനിക ഉപകരണങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നു.
യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള ഭീമൻ യുദ്ധക്കപ്പലുകൾ ഇറാന് സമീപത്തെ ജലാതിർത്തിയിലെത്തി. യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ചെങ്കടൽ ലക്ഷ്യമാക്കി നീങ്ങുന്നതായി ഉപഗ്രഹചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. ഗൾഫ് മേഖലയ്ക്ക് മുകളിലായി യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റൺ (MQ-4C Triton) നിരീക്ഷണ ഡ്രോണുകൾ നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ട്.



