

പാരീസ്: ഫ്രാൻസിൽ നടന്ന അന്താരാഷ്ട്ര ചായ മത്സരത്തിന്റെ (Teas of the World International Contest) പുരസ്‌കാര വേദിയിൽ തായ്‌വാൻ പ്രതിനിധിയെ അപമാനിക്കാൻ ശ്രമിച്ച ചൈനീസ് എംബസി ഉദ്യോഗസ്ഥർക്ക് തിരിച്ചടി. തായ്‌വാനിലെ ലിഷാനിൽ നിന്നുള്ള ജുക്സിൻ ടീ ഫാക്ടറി സി.ഇ.ഒ ഹസീഹ് ചുങ്-ലിൻ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. വേദിയിൽ തായ്‌വാന്റെ പേര് പരാമർശിച്ചതും തായ്‌വാൻ പതാക പ്രദർശിപ്പിച്ചതും കണ്ട രണ്ട് ചൈനീസ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് നിന്ന് "തായ്‌വാൻ ചൈനയുടെ വെറുമൊരു പ്രവിശ്യ മാത്രമാണ്" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഇവരുടെ പ്രതിഷേധത്തെ അവഗണിച്ച സംഘാടകർ ചടങ്ങുമായി മുന്നോട്ട് പോവുകയും, സദസ്സിലുണ്ടായിരുന്നവർ ചൈനീസ് ഉദ്യോഗസ്ഥരെ കൂക്കിവിളിക്കുകയും ചെയ്തു.
നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള ഹസീഹിന്റെ കുടുംബ സംരംഭമായ ടീ ഫാക്ടറിക്ക് ലഭിച്ച ഈ അംഗീകാരം തായ്‌വാന്റെ അഭിമാനമുയർത്തുന്ന ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയുടെ ഇത്തരം പ്രകോപനങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവർക്ക് തന്നെ നാണക്കേടുണ്ടാക്കുമെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കോവിഡ് കാലത്ത് തായ്‌വാൻ നൽകിയ സഹായങ്ങളിലൂടെ ലോകരാജ്യങ്ങൾ തങ്ങളെ ഒരു പ്രത്യേക രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെന്നും, ഇത്തരം ബഹളങ്ങൾ കൊണ്ട് തായ്‌വാന്റെ സ്വീകാര്യത കുറയ്ക്കാനാവില്ലെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ഹസീഹ് പറഞ്ഞു. ചൈന മര്യാദകൾ പാലിക്കണമെന്നും തായ്‌വാനോട് ബഹുമാനപൂർവ്വമായ ചർച്ചകൾക്ക് തയ്യാറാകണമെന്നും തായ്‌വാൻ വക്താവ് ഹ്സിയാവോ കുവാങ്-വെ ആവശ്യപ്പെട്ടു.
Chinese embassy staff attempted to disrupt an international tea competition's awards ceremony in Paris after organizers mentioned Taiwan and displayed its flag. During the event on December 2, two Chinese officials shouted political slogans as Hsieh Chung-lin of Taiwan's Juxin Tea Factory received an award.