സിഡ്‌നി: ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ തലപ്പത്തേക്ക് ചരിത്രത്തിലാദ്യമായി ഒരു വനിത എത്തുന്നു. നിലവിൽ ജോയിന്റ് കേപ്പബിലിറ്റീസ് മേധാവിയായ ലഫ്റ്റനന്റ് ജനറൽ സൂസൻ കോയ്ലി ജൂലൈയിൽ കരസേനാ മേധാവിയായി ചുമതലയേൽക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു (Susan Coyle First Female Army Chief Australia). ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.
നിലവിലെ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടിന് പകരക്കാരിയായാണ് സൂസൻ കോയ്ലി നിയമിതയാകുന്നത്. 1987-ൽ സൈന്യത്തിൽ ചേർന്ന 55-കാരിയായ സൂസൻ കോയ്ലി നിരവധി നിർണ്ണായക പദവികൾ വഹിച്ചിട്ടുണ്ട്. “കാണാൻ കഴിയാത്തത് മറ്റൊരാൾക്ക് ആകാൻ കഴിയില്ല”എന്ന സൂസന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസ് ഈ നിയമനത്തെ വിശേഷിപ്പിച്ചത്. സേനയിലെ വനിതാ ഉദ്യോഗസ്ഥർക്കും ഭാവിയിൽ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിൽ (ADF) 21 ശതമാനമാണ് വനിതാ പ്രാതിനിധ്യം. 2030-ഓടെ ഇത് 25 ശതമാനമാക്കുകയാണ് ലക്ഷ്യം. സൈന്യത്തിനുള്ളിലെ ലൈംഗിക അതിക്രമങ്ങളും വിവേചനങ്ങളും സംബന്ധിച്ച പരാതികൾക്കിടയിലാണ് ഈ സുപ്രധാന നിയമനം എന്നതും ശ്രദ്ധേയമാണ്. സൈന്യത്തിലെ മറ്റ് വിഭാഗങ്ങളിലും നേതൃമാറ്റങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ് അഡ്മിറൽ മാർക്ക് ഹാമണ്ട് എ.ഡി.എഫ്. മേധാവിയായി നിയമിതനായി.
Summary: In a historic first, Lieutenant General Susan Coyle has been appointed as the first female Chief of Army in the 125-year history of the Australian Army. Currently serving as the chief of joint capabilities, Coyle will assume her new role in July, replacing Lieutenant General Simon Stuart. Her appointment is seen as a significant step toward increasing female representation in the Australian Defence Force, which aims for 25% female participation by 2030 amidst ongoing efforts to address workplace discrimination and harassment.

