കൊളംബോ: അമേരിക്കൻ ആക്രമണത്തിൽ തകർക്കപ്പെട്ട ഇറാന്റെ യുദ്ധക്കപ്പലിലെ 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു (IRIS Dena US attack). മൃതദേഹങ്ങൾ കൈമാറരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശം തള്ളിക്കൊണ്ടാണ് ശ്രീലങ്കൻ നീതിപീഠത്തിന്റെ ഇടപെടൽ.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ-2026 നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ‘ഐറിസ് ദേന’യ്ക്ക് നേരെ ശ്രീലങ്കൻ തീരത്തുനിന്നും 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ആക്രമണം നടത്തിയത്.
ഗാലെ നാഷണൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ വിട്ടുനൽകാൻ ഗാലെ കോടതിയും പിന്നാലെ ശ്രീലങ്കൻ ഉന്നത കോടതിയും ഉത്തരവിടുകയായിരുന്നു. വെള്ളിയാഴ്ച മത്താല രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടുപോയി.
അമേരിക്കയും ഇറാനും ശ്രീലങ്കയുടെ പ്രധാന വ്യാപാര പങ്കാളികളാണ്. ആക്രമണത്തെ അതിജീവിച്ച 32 പേരെ നാട്ടിലേക്ക് അയക്കരുതെന്ന് അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ശ്രീലങ്ക നിലവിൽ നയതന്ത്ര സമവായത്തിനാണ് ശ്രമിക്കുന്നത്. സാങ്കേതിക തകരാറിനെത്തുടർന്ന് ശ്രീലങ്കയിലെത്തിയ മറ്റൊരു ഇറാനിയൻ കപ്പലായ ‘ഐറിസ് ബുഷേറി’ലെ (IRIS Booshehr) 208 ജീവനക്കാർക്കും ശ്രീലങ്ക 30 ദിവസത്തെ വിസ അനുവദിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ യുദ്ധം സമുദ്രമേഖലയിലെ സുരക്ഷിതത്വത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ശ്രീലങ്കയുടെ ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.
Story Summary: A Sri Lankan court ordered the return of the bodies of 84 Iranian sailors killed in a US submarine attack on the warship IRIS Dena. Despite pressure from US President Donald Trump not to return the bodies, the court upheld the decision. The sailors were returning from India’s Milan-2026 naval exercise. 32 survivors are being treated in Sri Lanka, while another Iranian ship, IRIS Booshehr, has been granted temporary visas.

