റിയാദ്: ഇറാൻ-ഇസ്രായേൽ യുദ്ധം ഗൾഫ് മേഖലയിലുടനീളം പടരുന്നതിനിടെ സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ റാസ് തനൂറയ്ക്ക് നേരെ ഡ്രോൺ ആക്രമണം (Saudi Aramco Ras Tanura Refinery Drone Strike). ഇതേത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറിയിലെ പ്രവർത്തനങ്ങൾ സൗദി അരാംകോ താൽക്കാലികമായി നിർത്തിവെച്ചു. പ്രതിദിനം 5.5 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണവിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ നടത്തുന്ന ‘അഗ്നിശുദ്ധി നയത്തിന്റെ’ ഭാഗമായാണ് ഈ ആക്രമണം. റാസ് തനൂറയിലെ സ്ഥിതി നിലവിൽ നിയന്ത്രണവിധേയമാണെന്നും മുൻകരുതൽ എന്ന നിലയിലാണ് പ്ലാന്റ് അടച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ തിങ്കളാഴ്ച മാത്രം ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 10 ശതമാനത്തോളം വർദ്ധനവുണ്ടായി. അബുദാബി, ദുബായ്, ദോഹ, മനാമ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്കും മറ്റ് സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് ഗൾഫിന്റെ വ്യാപാര മേഖലയെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്.

