ജനീവ: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ജനീവയിൽ നടന്ന ഉന്നതതല ചർച്ചകൾ അനിശ്ചിതത്വത്തിൽ (Russia Ukraine Peace Talks Geneva). രണ്ട് ദിവസം നീണ്ട ചർച്ചകളിൽ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ധാരണയായെങ്കിലും, പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനൽകുന്നതുൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ വെല്ലുവിളികൾ ഏറെയുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വളോദിമിർ സെലൻസ്‌കി പറഞ്ഞു. അമേരിക്കയിൽ നിന്നുള്ള സുരക്ഷാ ഉറപ്പുകൾ (Security Guarantees) ലഭിക്കാതെ ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽ യുക്രെയ്ൻ ഉറച്ചുനിന്നു.
ചർച്ചകളിൽ ശുഭപ്രതീക്ഷയുണ്ടെന്നും സംഭാഷണങ്ങൾ തുടരുമെന്നും റഷ്യൻ പ്രതിനിധികൾ വ്യക്തമാക്കി. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കഷ്ണറുമാണ് സമാധാന ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ചർച്ചകൾക്ക് ഗൗരവം നൽകിയെങ്കിലും നിർണായകമായ അധികാര കൈമാറ്റ വിഷയങ്ങളിൽ പ്രതിസന്ധി തുടർന്നു.
തടവുകാരെ കൈമാറുന്നതിലും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലും ഇരുവിഭാഗവും ചില ധാരണകളിലെത്തി.
ആദ്യദിവസം ആറ് മണിക്കൂർ നീണ്ട ചർച്ചകൾ നടന്നുവെങ്കിലും രണ്ടാം ദിവസം വെറും രണ്ട് മണിക്കൂറിനുള്ളിൽ ചർച്ച അവസാനിച്ചു. ഗൗരവമേറിയ പല വിഷയങ്ങളും ഇനിയും ചർച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്ന് യുക്രെയ്ൻ പ്രതിനിധി റസ്റ്റം ഉമറോവ് അറിയിച്ചു.



