മെൽബൺ: ഓസ്‌ട്രേലിയയിലെ ജിമ്മിൽ വെച്ച് 22 വയസ്സുള്ള സിഖ് യുവാവിന് നേരെ ക്രൂരമായ വംശീയ അധിക്ഷേപവും കൈയേറ്റവും നടന്നതായി റിപ്പോർട്ട് (Racial Abuse Against Indians Australia). ഗീലോങ്ങിലെ കോറിയോ എന്ന സ്ഥലത്തുള്ള ജിമ്മിൽ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹർമൻ പ്രീത് സിംഗ് എന്ന നഴ്സിനെയാണ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. വംശീയമായി അധിക്ഷേപിച്ചതിന് പുറമെ ഇയാളുടെ മൂക്കിന് തലകൊണ്ട് ഇടിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെളുത്ത നിറമുള്ള ഒരാൾ യുവാവിന്റെ മുഖത്തിന് അടുത്തേക്ക് വരികയും “ഇന്ത്യൻ നായ” എന്ന് വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. ആക്രമണത്തിൽ പരിക്കേറ്റ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ.
താൻ മുമ്പും വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടെങ്കിലും ഈ സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് യുവാവ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികൾ ഒരു ഗ്രേ സെഡാൻ കാറിൽ രക്ഷപ്പെട്ടു. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Summary:
A 22-year-old Sikh nurse, Harman Preet Singh, was racially assaulted and traumatized at a gym in Geelong, Australia.



