ക്വെറ്റ: ബലൂചിസ്ഥാനിൽ വിഘടനവാദികളും പാകിസ്താൻ സർക്കാരും തമ്മിലുള്ള ആഭ്യന്തര യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്. തടവിലാക്കിയ പാക് സൈനികർ ജീവനായി യാചിക്കുന്ന ദൃശ്യങ്ങളാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ സൈനികർ തടവിലില്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ പൊളിക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങൾ.(Pakistani soldiers begging for help, BLA releases video)
സൈനിക യൂണിഫോം ധരിച്ച തടവുകാർ തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളും ദേശീയ രേഖകളും ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നുണ്ട്. തങ്ങൾ പാക് സൈന്യത്തിന്റെ ഭാഗമല്ലെന്ന അധികൃതരുടെ വാദത്തിനെതിരെ തടവുകാർ വീഡിയോയിൽ പൊട്ടിത്തെറിക്കുന്നു. രാജ്യത്തിന് വേണ്ടി പോരാടിയിട്ടും സൈന്യം തങ്ങളെ ഉപേക്ഷിച്ചുവെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
തങ്ങളെ രക്ഷിക്കാനായി ബിഎൽഎയുമായി ചർച്ച നടത്തണമെന്ന് ഇവർ പാക് അധികാരികളോട് യാചിക്കുന്നുണ്ട്. ബലൂച് വിമതർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ ഹെറോഫ് 2.0’ എന്ന പോരാട്ടത്തിന്റെ ഭാഗമായാണ് സൈനികരെ പിടികൂടിയത്. തടവിലാക്കിയ ബലൂച് പോരാളികളെ വിട്ടയക്കണമെന്നും ചർച്ചയ്ക്ക് തയ്യാറാകണമെന്നും ബിഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഎൽഎ നൽകിയ ഏഴ് ദിവസത്തെ സമയപരിധി ഫെബ്രുവരി 22-ന് അവസാനിക്കും. ഈ കാലയളവിനുള്ളിൽ ചർച്ചകൾ നടന്നില്ലെങ്കിൽ തടവുകാരെ വധിക്കുമെന്നാണ് ഭീഷണി.

