ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദികൾ നടത്തിയ ഏകോപിപ്പിച്ച ആക്രമണങ്ങൾക്ക് പിന്നാലെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 145 ഭീകരർ കൊല്ലപ്പെട്ടു (Pakistan Balochistan Attacks). ശനിയാഴ്ച ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ സാധാരണക്കാരുടെ വേഷത്തിലെത്തിയ ഭീകരർ നടത്തിയ വെടിവെപ്പിലും ബോംബ് സ്ഫോടനങ്ങളിലും 31 സാധാരണക്കാരും 17 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സൈന്യം നടത്തിയ ‘ഓപ്പറേഷൻ ഹെറോഫ്’ എന്ന 40 മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് ഇത്രയധികം ഭീകരർ കൊല്ലപ്പെട്ടതെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അറിയിച്ചു. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഭീകരർ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചതായും സ്ത്രീകളെ ചാവേറുകളായി ഉപയോഗിച്ചതായും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ക്വറ്റ, ഗ്വാദർ, മസ്തൂങ് തുടങ്ങി വിവിധ ജില്ലകളിൽ ഒരേസമയമാണ് ആക്രമണങ്ങൾ ഉണ്ടായത്. ഇതിനിടെ, ആക്രമണത്തിന് പിന്നിൽ ഇന്ത്യയുടെ സഹായമുണ്ടെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. പാകിസ്ഥാൻ സ്വന്തം ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച അമേരിക്ക, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന് അറിയിച്ചു.

