കാബൂൾ: അതിർത്തിയിലെ സംഘർഷം അതിരൂക്ഷമായതോടെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്താൻ ‘തുറന്ന യുദ്ധം’ പ്രഖ്യാപിച്ചു (Pakistan Afghanistan War). അഫ്ഗാൻ താലിബാന്റെ കടന്നുകയറ്റത്തിന് മറുപടിയായി ‘ഓപ്പറേഷൻ ഗസ്‌നബ് ലിൽ-ഹഖ്’ (Operation Ghazab lil-Haq) എന്ന പേരിൽ പാകിസ്താൻ സൈന്യം വൻ തിരിച്ചടി ആരംഭിച്ചു. കാബൂളിലുൾപ്പെടെ പാകിസ്താൻ വ്യോമാക്രമണം നടത്തിയതോടെ മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുകയാണ്.
പാകിസ്താൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 72 അഫ്ഗാൻ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായും 120-ലധികം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. താലിബാന്റെ 16 ചെക്ക് പോസ്റ്റുകളും നിരവധി ടാങ്കുകളും പീരങ്കികളും തകർത്തതായും പാകിസ്താൻ അവകാശപ്പെട്ടു. ആക്രമണത്തിൽ രണ്ട് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ക്ഷമ നശിച്ചുവെന്നും ഇനി വിട്ടുവീഴ്ചയില്ലെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്നുവന്ന വെടിനിർത്തൽ ചർച്ചകൾ ഇതോടെ അനിശ്ചിതത്വത്തിലായി.
അതേസമയം, അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും കന്ദഹാറിലും പാകിസ്താൻ യുദ്ധവിമാനങ്ങൾ പറക്കുന്നതായും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പാകിസ്താന്റെ പ്രകോപനത്തിന് മറുപടിയായി അതിർത്തിയിൽ വൻതോതിലുള്ള പ്രത്യാക്രമണം ആരംഭിച്ചതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദും അറിയിച്ചു. എട്ട് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. അതിർത്തിയിലെ അഭയാർത്ഥി ക്യാമ്പുകളിൽ ഷെല്ലാക്രമണം നടന്നത് സിവിലിയന്മാരുടെ ഇടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ച്ചി വ്യക്തമാക്കി. മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ഇറാന്റെ ആവശ്യം.
Summary: Pakistan has declared an “open war” against the Afghan Taliban, launching ‘Operation Ghazab lil-Haq’ following intense border clashes.

