വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ യു.എൻ അംബാസഡർ നിക്കി ഹാലി എന്നിവരെ വധിക്കാൻ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ വിചാരണ നേരിടുന്ന പാകിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റാണ് (47) ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.(Pak Man Accused Of Plotting To Kill Trump Blames Iran)
ഇറാനിയൻ ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം കൊലയാളികളെ റിക്രൂട്ട് ചെയ്യാനാണ് ആസിഫ് മർച്ചന്റ് അമേരിക്കയിലെത്തിയത്. എന്നാൽ, ഇയാൾ ബന്ധപ്പെട്ട ‘കരാർ കൊലയാളികൾ’ യഥാർത്ഥത്തിൽ വേഷംമാറിയ എഫ്.ബി.ഐ ഏജന്റുമാരായിരുന്നു. ഇതോടെ അതീവ രഹസ്യമായി നീങ്ങിയ ഓപ്പറേഷൻ പാളുകയും മർച്ചന്റ് പിടിയിലാവുകയുമായിരുന്നു.
2020-ൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ഈ പദ്ധതി തയ്യാറാക്കിയതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളെ വധിക്കുക, രേഖകൾ മോഷ്ടിക്കുക, പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക എന്നിവയായിരുന്നു മർച്ചന്റിന് നൽകിയിരുന്ന ചുമതല. ട്രംപിന്റെ ശിരഛേദം ചെയ്ത ചിത്രം മർച്ചന്റിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.
ബാങ്കിംഗ് രംഗത്തും വിവിധ ബിസിനസുകളിലും പ്രവർത്തിച്ചിരുന്ന മർച്ചന്റ്, ഹവാല ഇടപാടുകളിലൂടെയാണ് ഇറാനിയൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്. 2022-ൽ മെഹർദാദ് യൂസഫ് എന്ന റെവല്യൂഷണറി ഗാർഡ്സ് അംഗത്തെ പരിചയപ്പെട്ടതോടെയാണ് ജോലിയുടെ സ്വഭാവം മാറിയത്. പാകിസ്ഥാനിലും ഇറാനിലുമായി രണ്ട് ഭാര്യമാരും അഞ്ച് മക്കളും ഇയാൾക്കുണ്ട്.

