മസ്കറ്റ്: പശ്ചിമേഷ്യയിലെ യുദ്ധം സമുദ്രപാതകളിലേക്കും വ്യാപിക്കുന്നതിനിടെ ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ അതിശക്തമായ ആക്രമണം ഉണ്ടായി (Oil Tanker Attacked Oman Coast). മസ്കറ്റ് തീരത്ത് നിന്ന് 52 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കുകയായിരുന്ന ‘എംകെഡി വ്യോം’ (MKD VYOM) എന്ന എണ്ണക്കപ്പലിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടാവുകയും ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. 21 ജീവനക്കാരെ ഒമാൻ റോയൽ നേവി സുരക്ഷിതമായി പുറത്തെത്തിച്ചു.
ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് ഈ വിവരം പുറത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് കപ്പലിൽ വൻ സ്ഫോടനമുണ്ടായതായും നിലവിൽ ഒമാൻ നേവിയുടെ കപ്പൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഈ ആക്രമണം ആഗോള എണ്ണ വ്യാപാരത്തെയും കപ്പൽ ഗതാഗതത്തെയും വലിയ പ്രതിസന്ധിയിലാക്കി. ഇതിനിടെ, ഖത്തറിലെ ഹമദ് വിമാനത്താവളത്തിന് നേരെയും സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായതും പ്രവാസി മലയാളികളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

