ഐസിസി പുരുഷ ടി20 ലോകകപ്പിൽ കാനഡയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി (New Zealand vs Canada T20 World Cup). ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാനഡ ഉയർത്തിയ 174 റൺസ് എന്ന വെല്ലുവിളി ഉയർത്തിയ സ്കോർ, വെറും 15.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവികൾ മറികടന്നു. ഇതോടെ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന അഞ്ചാമത്തെ ടീമായി കാനഡ മാറി.
ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്കായി 19-കാരനായ യുവരാജ് സമ്ര തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 65 പന്തിൽ 110 റൺസ് നേടിയ സമ്ര, ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കി. 11 ഫോറുകളും 6 സിക്സറുകളും അടങ്ങുന്നതായിരുന്നു സമ്രയുടെ ഇന്നിംഗ്സ്. സമ്രയും ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വയും (36) ചേർന്ന് ഒന്നാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്തതോടെയാണ് കാനഡ 173 റൺസ് എന്ന മികച്ച സ്കോറിലെത്തിയത്.
മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായെങ്കിലും രച്ചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സും ചേർന്ന് ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പുറത്താകാതെ 146 റൺസാണ് കൂട്ടിച്ചേർത്തത്. 36 പന്തിൽ 76 റൺസ് നേടിയ ഫിലിപ്സാണ് മാൻ ഓഫ് ദി മാച്ച്. രച്ചിൻ രവീന്ദ്ര 39 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു. കാനഡയുടെ പന്തടക്കമില്ലാത്ത ബൗളിംഗും കിവി ബാറ്റിംഗ് നിരയുടെ വെടിക്കെട്ടും മത്സരം പെട്ടെന്ന് അവസാനിക്കാൻ കാരണമായി.



