ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ അമ്പയറുടെ നിർദ്ദേശം ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബിക്ക് ഐസിസി പിഴ ചുമത്തി (Mohammad Nabi ICC Fine). ദക്ഷിണാഫ്രിക്കൻ ബൗളർ ലുങ്കി എൻഗിഡിയുടെ റിസ്റ്റ് ബാൻഡിനെ ചൊല്ലി അമ്പയർമാരുമായി തർക്കത്തിലേർപ്പെട്ടതിനാണ് നടപടി. മത്സര ഫീസിന്റെ 15 ശതമാനമാണ് താരത്തിന് പിഴയായി നൽകേണ്ടി വരിക.
അഫ്ഗാൻ ഇന്നിംഗ്‌സിന്റെ 14-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അമ്പയറുടെ നിർദ്ദേശം അവഗണിച്ച് തർക്കം തുടർന്നത് കളി തടസ്സപ്പെടാൻ കാരണമായി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.4 ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പിഴയ്ക്ക് പുറമെ ഒരു ഡെമെറിറ്റ് പോയിന്റും നബിക്ക് ലഭിച്ചു. താരം കുറ്റം സമ്മതിച്ചതിനാൽ ഔദ്യോഗികമായ ഹിയറിംഗിന്റെ ആവശ്യം വന്നില്ല.
രണ്ട് സൂപ്പർ ഓവറുകൾ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്ക മത്സരത്തിൽ വിജയിച്ചിരുന്നു. നിർണ്ണായകമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തുടരുന്നതിനിടെ മുതിർന്ന താരം അച്ചടക്ക ലംഘനത്തിന് നടപടി നേരിടുന്നത് അഫ്ഗാൻ ടീമിന് വലിയ തിരിച്ചടിയാണ്. അമ്പയർമാരായ ജയരാമൻ മദനഗോപാൽ, ഷർഫുദ്ദൗള ഇബ്നെ ഷാഹിദ്, നിതിൻ മേനോൻ എന്നിവരാണ് നബിക്കെതിരെ പരാതി നൽകിയത്.
Summary: Afghanistan’s Mohammad Nabi was fined 15% of his match fee for disobeying an umpire’s instruction during a tense match against South Africa.



