മോസ്കോ: റഷ്യയുടെ ബാൾട്ടിക് കടൽ തുറമുഖമായ ഉസ്ലുഗായിൽ എത്തിയ എണ്ണക്കപ്പലിന്റെ അടിഭാഗത്ത് വീര്യമേറിയ കാന്തിക മൈനുകൾ കണ്ടെത്തി. നാറ്റോ (NATO) സഖ്യരാജ്യങ്ങളിൽ നിർമ്മിച്ച മൈനുകളാണ് ഇവയെന്ന് റഷ്യൻ അന്വേഷണ സമിതി തിങ്കളാഴ്ച ആരോപിച്ചു. ബെൽജിയത്തിലെ ആന്റ്‌വെർപ് തുറമുഖത്തുനിന്ന് ദ്രവീകൃത പെട്രോളിയം ഗ്യാസ് കയറ്റാനായി എത്തിയ ‘അറേനിയസ്’ എന്ന ടാങ്കറിലാണ് ബോംബുകൾ കണ്ടെത്തിയത്.(Magnetic Mines Found On Tanker In Russia Baltic Sea Port NATO Denies Allegations)
തുറമുഖത്ത് വെച്ച് ഡൈവർമാർ നടത്തിയ പതിവ് പരിശോധനയിലാണ് കപ്പലിന്റെ ഹള്ളിൽ ഘടിപ്പിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. വിദഗ്ധ സംഘം എത്തി ഇവ വിജയകരമായി നിർവീര്യമാക്കി. പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം ഈ കാന്തിക മൈനുകൾ റഷ്യൻ അതിർത്തിക്കുള്ളിൽ വെച്ചല്ല കപ്പലിൽ ഘടിപ്പിച്ചതെന്ന് വ്യക്തമാണെന്ന് റഷ്യൻ അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോ പറഞ്ഞു. മേയ് 20-ന് റഷ്യയിൽ എത്തിയ ഈ കപ്പൽ ഇവിടെനിന്ന് തുർക്കിയിലെ സാംസൺ തുറമുഖത്തേക്ക് പോകാനിരിക്കുകയായിരുന്നു.
അതേസമയം റഷ്യയുടെ ആരോപണങ്ങൾ നാറ്റോ വക്താവ് നിഷേധിച്ചു. തങ്ങൾ ഒരു ടാങ്കറിലും മൈനുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാറ്റോ ഔദ്യോഗിക ഇമെയിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. റഷ്യയുടെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള അട്ടിമറി ശ്രമങ്ങളെ തുടർന്ന് റഷ്യൻ തുറമുഖങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ലൈബീരിയൻ പതാക ഘടിപ്പിച്ച അറേനിയസ് എന്ന കപ്പൽ യു.എ.ഇ ആസ്ഥാനമായുള്ള ‘മേപ്പിൾ മറൈനർ ഹോൾഡിംഗ്സ്’ ആണ് നിയന്ത്രിക്കുന്നത്. 2025 ഫെബ്രുവരിയിൽ ഇതേ തുറമുഖത്ത് വെച്ച് മറ്റൊരു ടാങ്കറിന്റെ എഞ്ചിൻ റൂമിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് തുറമുഖങ്ങളിൽ ഡൈവർമാരെ ഉപയോഗിച്ചുള്ള അടിത്തട്ട് പരിശോധന റഷ്യ നിർബന്ധമാക്കിയിരുന്നു.
Story Summary
Russia’s Investigative Committee claimed that NATO-made magnetic mines were detected and deactivated on the hull of the tanker Arrhenius at the Baltic Sea port of Ust-Luga. The vessel arrived from Belgium to load LPG, prompting heightened security, while NATO denied the allegations.

