ഇസ്ലാമാബാദ്: പാകിസ്താൻ സുരക്ഷാസേനയിലെ ഏഴ് ഉദ്യോഗസ്ഥരെ തടവിലാക്കിയതായി ബലൂച് ലിബറേഷൻ ആർമി. ജയിലിലുള്ള തങ്ങളുടെ പ്രവർത്തകരെ ഏഴ് ദിവസത്തിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ബി.എൽ.എയുടെ മാധ്യമവിഭാഗമായ ‘ഹക്കൽ’ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അവകാശവാദങ്ങളുള്ളത്.(Let the government decide whether to save lives, BLA takes 7 Pakistani soldiers into custody)
സംഘടനയുടെ ‘ഓപ്പറേഷൻ ഹെറോഫ്’ എന്ന സൈനിക നീക്കത്തിന്റെ രണ്ടാം ഘട്ടത്തിനിടെയാണ് സൈനികരെ പിടികൂടിയത്. ആകെ 17 സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചെങ്കിലും ബലൂച് വംശജരായ 10 പോലീസുകാരെ താക്കീത് നൽകി പിന്നീട് വിട്ടയച്ചു.
നിലവിൽ കസ്റ്റഡിയിലുള്ള ഏഴുപേർ പാകിസ്താൻ സൈന്യത്തിന്റെ സ്ഥിരം യൂണിറ്റുകളിൽ നിന്നുള്ളവരാണെന്ന് ബി.എൽ.എ വ്യക്തമാക്കുന്നു. കസ്റ്റഡിയിലുള്ള സൈനികർക്കെതിരെ തങ്ങളുടെ ‘ദേശീയ കോടതി’യിൽ വിചാരണ പൂർത്തിയാക്കിയതായി ബി.എൽ.എ അവകാശപ്പെടുന്നു. ബലൂച് ജനതക്കെതിരായ വംശഹത്യ, സാധാരണക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കണോ അതോ നിശബ്ദത പാലിച്ച് അവരുടെ മരണം അനുവദിക്കണോ എന്ന് പാകിസ്താൻ ഭരണകൂടം തീരുമാനിക്കട്ടെ എന്നാണ് സംഘടനയുടെ പ്രസ്താവന. ബി.എൽ.എയുടെ വീഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ടെങ്കിലും പാകിസ്താൻ സൈന്യമോ സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



