വാഷിംഗ്ടൺ ഡി.സി: അമിതവേഗതയിലെത്തിയ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ടുലയുടെ കുടുംബത്തിന് സിയാറ്റിൽ സിറ്റി കൗൺസിൽ റെക്കോർഡ് തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചു (Jaahnavi Kandula Compensation). 29 മില്യൺ ഡോളറാണ് (260 കോടി രൂപ) നഷ്ടപരിഹാരമായി നൽകുക. ജാൻവിയുടെ ജീവന് വലിയ മൂല്യമുണ്ടായിരുന്നുവെന്നും ഈ തുക കുടുംബത്തിന്റെ വേദനയ്ക്ക് ചെറിയൊരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് വ്യക്തമാക്കി.
2023 ജനുവരി 23-നാണ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ജാൻവി കണ്ടുല കൊല്ലപ്പെട്ടത്. മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പോലീസ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച വാഹനമാണ് ജാൻവിയെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ 100 അടി ദൂരത്തേക്ക് തെറിച്ചുപോയ ജാൻവി സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിന് പിന്നാലെ മറ്റൊരു പോലീസ് ഓഫീസറായ ഡാനിയൽ ഔഡറർ നടത്തിയ ക്രൂരമായ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. “അവൾ വെറുമൊരു സാധാരണക്കാരിയാണ്, പരിമിതമായ മൂല്യം മാത്രമേ അവൾക്കുള്ളൂ” എന്ന് ചിരിച്ചുകൊണ്ട് ഔഡറർ പറഞ്ഞത് പുറത്തുവന്ന ബോഡിക്യാം ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കടുത്ത പ്രതിഷേധത്തെത്തുടർന്ന് ഇയാളെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ജാൻവിയുടെ അക്കാദമിക് മികവ് പരിഗണിച്ച് അവർ പഠിച്ചിരുന്ന നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ജാൻവിക്ക് മരണാനന്തര ബിരുദാനന്തര ബിരുദം നൽകി ആദരിച്ചിരുന്നു. നഷ്ടപരിഹാര തുകയുടെ വലിയൊരു ഭാഗം ഇൻഷുറൻസ് പരിരക്ഷയിലൂടെയാണ് നഗരസഭ കണ്ടെത്തുന്നത്.



