ഡെയർ അൽ-ബലാഹ്: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു (Gaza attack). ബുധനാഴ്ച പുലർച്ചെ വടക്കൻ ഗാസയിലെ തുഫാഹ് മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ ഏഴ് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ പത്ത് ദിവസം പ്രായമുള്ള ശിശുവും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു എന്നത് ലോകമനഃസാക്ഷിയെ നടുക്കുന്നതാണ്.
ഒരു ഇസ്രയേൽ സൈനികന് വെടിയേറ്റതിൽ പ്രകോപിതരായാണ് സൈന്യം ജനവാസ കേന്ദ്രത്തിന് നേരെ വെടിവെപ്പ് നടത്തിയത്. ഇത് ഹമാസിന്റെ കരാർ ലംഘനത്തിനുള്ള മറുപടിയാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ കൂടാരത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 12 വയസുകാരനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. സൈതൂൺ പ്രദേശത്തുണ്ടായ ടാങ്ക് ഷെല്ലാക്രമണത്തിലും മൂന്ന് പേർ മരിച്ചു.
2025 ഒക്ടോബർ 10-ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഗാസയിൽ സമാധാനം പുലർന്നിട്ടില്ല. കരാറിന് ശേഷം മാത്രം ഇതുവരെ 530-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധം തുടങ്ങിയ ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 71,800 പിന്നിട്ടു. അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം, ഗാസയുടെ പുനർനിർമ്മാണം തുടങ്ങിയ വെടിനിർത്തൽ കരാറിലെ പ്രധാന കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കരാർ ലംഘനങ്ങൾ തുടരുന്നതിൽ ഹമാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

