ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, രാജ്യത്തിന് പുതിയൊരു നേതാവിനെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവുമായി ഇറാനിലെ തീവ്ര നിലപാടുകാരായ പുരോഹിതർ രംഗത്ത് (Iran New Supreme Leader Selection). അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ നേതൃത്വമില്ലാത്ത അവസ്ഥ ഭരണപ്രതിസന്ധിക്ക് കാരണമാകുമെന്ന് ഇവർ ഭയപ്പെടുന്നു. നിലവിൽ മൂന്നംഗ കൗൺസിലിനാണ് ഭരണപരമായ ചുമതലകൾ നൽകിയിട്ടുള്ളത്.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലയുള്ള 88 അംഗ വിദഗ്ധ സമിതി അടുത്ത 24 മണിക്കൂറിനുള്ളിൽ യോഗം ചേർന്നേക്കുമെന്ന് സമിതി അംഗമായ ആയത്തുള്ള ഹുസൈൻ മുസഫാരി വ്യക്തമാക്കി. യുദ്ധസാഹചര്യമായതിനാൽ പുരോഹിതർ ഓൺലൈൻ വഴിയായിരിക്കും ചർച്ചകൾ നടത്തുകയെന്നാണ് സൂചന. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ അമേരിക്കയ്ക്ക് പങ്കുണ്ടാകണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ഇറാൻ നേരത്തെ തള്ളിയിരുന്നു.
രാജ്യത്തെ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കാൻ പുതിയൊരു നേതാവ് അനിവാര്യമാണെന്ന് പ്രമുഖ ഷിയാ പണ്ഡിതൻ ഗ്രാൻഡ് ആയത്തുള്ള നാസർ മക്കാരം ഷിറാസി പറഞ്ഞു. ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ഭരണഘടന പ്രകാരം പ്രസിഡന്റ്, ഒരു മുതിർന്ന പുരോഹിതൻ, നീതിന്യായ വിഭാഗം തലവൻ എന്നിവരടങ്ങുന്ന കൗൺസിലാണ് നിലവിൽ അധികാരം കൈയാളുന്നത്. മൂന്ന് മാസത്തിനുള്ളിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
Summary:
Hardline clerics in Iran are calling for the swift appointment of a new supreme leader following the death of Ayatollah Ali Khamenei. The 88-member Assembly of Experts is expected to meet within 24 hours to finalize a successor.

