പാരിസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’നും ഉടമ എലോൺ മസ്കിനുമെതിരെ കടുത്ത നിയമനടപടികളുമായി ഫ്രാൻസ് (Elon Musk- X Paris office raid). കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, വ്യാജ ഡീപ് ഫേക്ക് ദൃശ്യങ്ങൾ നിയന്ത്രിച്ചില്ല തുടങ്ങിയ കുറ്റങ്ങൾാരോപിച്ചാണ് ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ മസ്കിന് സമൻസ് അയച്ചത്.
പാരിസിലെ എക്സ് ഓഫീസുകളിൽ ചൊവ്വാഴ്ച അധികൃതർ മിന്നൽ പരിശോധന നടത്തി. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതായാണ് വിവരം.
എലോൺ മസ്കിനോടും മുൻ സിഇഒ ലിൻഡ യാക്കാരിനോയോടും ഏപ്രിൽ 20-ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദ്ദേശിച്ചു.
എക്സിലെ എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ (Grok) വഴി ലൈംഗിക ചുവയുള്ള ഡീപ് ഫേക്ക് ദൃശ്യങ്ങൾ നിർമ്മിക്കപ്പെടുന്നുവെന്നും ഹോളോകോസ്റ്റ് നിഷേധിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുവെന്നും പ്രോസിക്യൂട്ടർമാർ കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കി. അൽഗോരിതങ്ങളിലെ പക്ഷപാതവും വിവരശേഖരണത്തിലെ അപാകതകളും പ്ലാറ്റ്‌ഫോമിനെതിരെ ഫ്രഞ്ച് പാർലമെന്റ് അംഗങ്ങൾ പരാതി നൽകാൻ കാരണമായി. ഇതിൽ പ്രതിഷേധിച്ചു പാരിസ് പ്രോസിക്യൂട്ടർ ഓഫീസ് എക്സ് പ്ലാറ്റ്‌ഫോം ഉപേക്ഷിക്കുകയും ചെയ്തു.
എലോൺ മസ്കോ എക്സ് വക്താക്കളോ നിലവിൽ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യൂറോപ്യൻ രാജ്യങ്ങൾ ഡിജിറ്റൽ സേവന നിയമങ്ങൾ (DSA) കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

