വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകളിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran War Warning). കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന കൃത്യമായ സൂചനയാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ ട്രംപ് നൽകിയത്. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസത്തിനാണ് നിലവിൽ ലോകം സാക്ഷ്യം വഹിക്കുന്നത്.
“യുദ്ധത്തിലേക്ക് നീങ്ങാൻ എനിക്ക് താല്പര്യമില്ല, പക്ഷേ ചില സമയങ്ങളിൽ അത് അനിവാര്യമായി വരും. സൈനിക നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും എല്ലാ സാധ്യതകളും മുന്നിലുണ്ട്” – ട്രംപ് വ്യക്തമാക്കി. ജനീവയിൽ നടന്ന ചർച്ചകളിൽ അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്തതിലാണ് ട്രംപിന്റെ പ്രതിഷേധം. ഇറാന്റെ ആണവ പദ്ധതികൾ ആയുധ നിർമ്മാണത്തിനാണെന്ന് അമേരിക്കയും സഖ്യകക്ഷികളും ഉറച്ചു വിശ്വസിക്കുന്നു.
ഇറാനിലുള്ള അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ വൈറ്റ് ഹൗസ് നിർദ്ദേശിച്ചു. ഇസ്രായേലിലെ എംബസി ജീവനക്കാർക്കും സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്ത്യ, ചൈന, കാനഡ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ബ്രിട്ടൻ ടെഹ്‌റാനിലെ എംബസിയിൽ നിന്ന് ജീവനക്കാരെ താൽക്കാലികമായി പിൻവലിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തിങ്കളാഴ്ച ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. മധ്യസ്ഥത വഹിക്കുന്ന ഒമാൻ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും വിയന്നയിൽ നടക്കുന്ന അടുത്ത ഘട്ട സാങ്കേതിക ചർച്ചകൾ നിർണ്ണായകമാകും.
ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതോടെ മിഡിൽ ഈസ്റ്റ് ഒരു മഹാ യുദ്ധത്തിന്റെ വക്കിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Story Summary: US President Donald Trump has issued a stern warning of military action against Iran after nuclear talks in Geneva ended without an agreement. Expressing dissatisfaction with Iran’s stance, Trump stated that while he prefers to avoid war, it might become necessary. The US has already initiated a massive military deployment in the Middle East and urged its citizens to leave Iran immediately.