കാബൂൾ: തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ പോരാളികളെ ലക്ഷ്യമിട്ട് അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി. പാക് നടപടിക്ക് ശരിയായ സമയത്ത് ഉചിതമായ മറുപടി നൽകുമെന്ന് അഫ്ഗാൻ താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.(Civilians killed, there will definitely be consequences, Afghanistan responds to Pakistan)
ഞായറാഴ്ച നംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ബെർമൽ, അർഗുൺ, ഖോഗ്യാനി തുടങ്ങിയ ജില്ലകളിലെ ജനവാസ മേഖലകളെയാണ് പാക് യുദ്ധവിമാനങ്ങൾ ലക്ഷ്യം വെച്ചത്. ആക്രമണത്തിൽ ഒരു മദ്രസയും നിരവധി വീടുകളും തകർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ടതായി സബിഹുള്ള മുജാഹിദ് അറിയിച്ചു. ബെർമലിലെ ബനൂസി മദ്രസ തകർന്നതായും അവിടെ വിശുദ്ധ ഖുർആൻ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും താലിബാൻ പുറത്തുവിട്ടു.
പാകിസ്ഥാനിൽ അടുത്തിടെ നടന്ന ചാവേർ സ്ഫോടനങ്ങൾക്ക് പിന്നിൽ ടിടിപി ആണെന്നും അഫ്ഗാൻ മണ്ണ് ഭീകരവാദികൾ താവളമാക്കുകയാണെന്നും പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ ആരോപിച്ചു. ഏഴ് ഭീകര ക്യാമ്പുകൾക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചത്.
സ്വന്തം രാജ്യത്തെ സുരക്ഷാ പരാജയങ്ങൾ മറച്ചുവെക്കാനാണ് പാകിസ്ഥാൻ ജനവാസ മേഖലകൾക്ക് നേരെ ആക്രമണം നടത്തുന്നത്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നത് ഞങ്ങളുടെ മതപരവും ദേശീയവുമായ കടമയാണ്. ഇതിന് തീർച്ചയായും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അഫ്ഗാൻ ദേശീയ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നത് മേഖലയിലെ സമാധാനാന്തരീക്ഷത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

