ടെഹ്‌റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണത്തിൽ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു (Chinese National Killed Iran War). ടെഹ്‌റാനിൽ നടന്ന സ്ഫോടനത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നത് തടയാൻ സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ചൈന ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ 1000-ത്തിലധികം കേന്ദ്രങ്ങളിൽ നടന്ന ബോംബാക്രമണത്തിൽ ഇതുവരെ നൂറുകണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ ചൈനീസ് പൗരനും ഉൾപ്പെട്ടത് ബീജിംഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. മിനാബിലെ സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 160 കുട്ടികൾ കൊല്ലപ്പെട്ടതും ടെഹ്‌റാനിലെ നിലൂഫൻ സ്ക്വയറിലെ സ്ഫോടനങ്ങളും അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

