ധാക്ക: ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിൽ ദൗലത്ത്ദിയയിൽ ഫെറിയിൽ കയറുന്നതിനിടെ യാത്രാ ബസ് പദ്മ നദിയിലേക്ക് മറിഞ്ഞ് 24 പേർ കൊല്ലപ്പെട്ടു (Bangladesh Bus Accident Padma River). ബുധനാഴ്ചയുണ്ടായ അപകടത്തിൽ ആറ് പുരുഷന്മാരും 11 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 22 പേരുടെ മൃതദേഹങ്ങൾ മുങ്ങിപ്പോയ ബസിനുള്ളിൽ നിന്ന് കണ്ടെടുത്തു. രക്ഷപ്പെടുത്തിയവരിൽ രണ്ട് സ്ത്രീകൾ പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ധാക്കയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഫെറി ഘട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഏകദേശം 40 യാത്രക്കാരുമായി വന്ന ബസ് ജങ്കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. ബസ് തലകീഴായി മറിഞ്ഞ് നദിയിൽ 30 അടി താഴ്ചയിലേക്ക് താഴ്ന്നുപോയതായി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫയർ സർവീസിന്റെ നാല് യൂണിറ്റുകളും പത്ത് ഡൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സൈന്യം, പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരും പ്രാദേശിക അധികൃതരും ഇവർക്ക് പിന്തുണ നൽകി. കൂടുതൽ യാത്രക്കാരെ കാണാതായിട്ടുണ്ടോ എന്ന കാര്യത്തിൽ അധികൃതർക്ക് ആശങ്കയുണ്ട്. ബംഗ്ലാദേശിൽ റോഡ്, ജങ്കാർ അപകടങ്ങളിൽ ഓരോ വർഷവും നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടാറുണ്ട്.
Summary
At least 24 people, including women and children, died after a passenger bus plunged into the Padma River in Bangladesh while attempting to board a ferry. The incident occurred in Rajbari district, about 100 km from Dhaka, when the bus lost control and sank 30 feet into the water. Rescuers from the Fire Service, Army, and Coast Guard have recovered 22 bodies from the submerged vehicle, with officials fearing more may still be missing.

