ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകം നേരിടുന്ന രൂക്ഷമായ ഇന്ധനപ്രതിസന്ധി മറികടക്കാൻ കോവിഡ് കാലത്തെ ‘വർക്ക് ഫ്രം ഹോം’ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏഷ്യൻ രാജ്യങ്ങൾ വീണ്ടും പരിഗണിക്കുന്നു (Asia Fuel Crisis). ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ഏഷ്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതാണ് ഈ അടിയന്തര നീക്കങ്ങൾക്ക് കാരണം. ഏഷ്യൻ രാജ്യങ്ങൾക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഈ പാത വഴിയാണ് എത്തുന്നത്.
വിവിധ രാജ്യങ്ങൾ സ്വീകരിക്കുന്ന പ്രധാന നടപടികൾ താഴെ പറയുന്നവയാണ്:
ദക്ഷിണ കൊറിയ: ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. കൂടാതെ കുളിക്കുന്ന സമയം കുറയ്ക്കാനും വാരാന്ത്യങ്ങളിൽ മാത്രം വാക്വം ക്ലീനറുകൾ ഉപയോഗിക്കാനും ജനങ്ങളോട് നിർദ്ദേശിച്ചു.
ഫിലിപ്പീൻസ്: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ആഴ്ച വെട്ടിക്കുറച്ചു. രാജ്യത്ത് ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീലങ്ക: ഇന്ധനം ലാഭിക്കുന്നതിനായി എല്ലാ ബുധനാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചു.
തായ്ലൻഡ്: ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾ റദ്ദാക്കാനും ഓഫീസുകളിൽ എസി താപനില 25 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കാനും നിർദ്ദേശമുണ്ട്. കോട്ടും ടൈയും ഒഴിവാക്കാനും ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കാനും സർക്കാർ ആവശ്യപ്പെട്ടു.
പാകിസ്ഥാൻ: സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചു. ഓഫീസുകളിൽ വർക്ക് ഫ്രം ഹോം വ്യാപിപ്പിച്ചു.
ഇന്ധനവില വർദ്ധനവ് ജനങ്ങളെ ബാധിക്കാതിരിക്കാൻ ജപ്പാൻ ഗ്യാസോലിൻ സബ്സിഡിക്കായി 800 ബില്യൺ യെൻ അനുവദിച്ചു. ന്യൂസിലൻഡ് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രതിവാര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിൽ ഇന്ധനം പൂഴ്ത്തിവെക്കുന്നവർക്കെതിരെ ഇരട്ടി പിഴ ചുമത്താൻ നിയമം കൊണ്ടുവന്നു. കോവിഡ് കാലത്ത് പലിശ നിരക്ക് കുറച്ചാണ് സമ്പദ്വ്യവസ്ഥയെ സംരക്ഷിച്ചതെങ്കിൽ, നിലവിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് രാജ്യങ്ങൾക്ക് പുതിയ വെല്ലുവിളിയാകുന്നുണ്ട്.
Summary
Asian nations are revisiting COVID-era strategies, including work-from-home policies and shortened work weeks, to combat a severe fuel crisis triggered by the Iran war and the blockage of the Strait of Hormuz. South Korea, the Philippines, Thailand, and Pakistan have introduced measures ranging from energy-saving campaigns to school closures.

