ന്യൂയോർക്ക്: മേയർ സൊഹ്റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടകവസ്തു എറിഞ്ഞു. തീവ്രവലതുപക്ഷ സംഘടനകൾ നടത്തിയ ഇസ്ലാം വിരുദ്ധ പ്രതിഷേധത്തിനിടെയാണ് സംഭവം. പോലീസ് ബാരിക്കേഡിൽ തട്ടി വീണ സ്ഫോടകവസ്തു പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്തു.(Anti-Muslim Protest, Explosive Devices Thrown Outside Zohran Mamdani’s New York Home)
സ്റ്റോപ്പ് ഇസ്ലാമിക് ടേക്ക് ഓവർ ഓഫ് ന്യൂയോർക്ക് സിറ്റി എന്ന പേരിൽ തീവ്രവലതുപക്ഷ ഇൻഫ്ലുവൻസർ ജെയ്ക്ക് ലാങ്ങിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. ബോൾട്ടുകളും സ്ക്രൂകളും നിറച്ച മാരകമായ സ്ഫോടകവസ്തുവാണ് എറിഞ്ഞത്. ഇത് പ്രതിഷേധക്കാർക്ക് നേരെ മറ്റൊരാൾ എറിഞ്ഞതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സ്ഫോടനശ്രമത്തിന് പിന്നാലെ പ്രതിഷേധക്കാർക്കിടയിൽ ആരോ പെപ്പർ സ്പ്രേ പ്രയോഗിച്ചതോടെ പ്രദേശം യുദ്ധക്കളമായി മാറി. സ്ഫോടനശ്രമം നടക്കുമ്പോൾ മേയർ മംദാനി വസതിയിൽ ഉണ്ടായിരുന്നില്ല. അമേരിക്കയിലെ ജനുവരി 6 കലാപക്കേസിലെ പ്രതിയായ ജെയ്ക്ക് ലാങ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ഇളവ് ലഭിച്ചാണ് അടുത്തിടെ ജയിൽ മോചിതനായത്. ഫ്ലോറിഡയിൽ നിന്ന് സെനറ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ലാങ്, തന്റെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനാണ് ഇത്തരമൊരു വിവാദ പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

