നാദാപുരം: വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുളിയങ്ങൽ സ്വദേശി ചേരമ്പറ്റമീത്തൽ മുഹമ്മദ് റെയ്ഹാന് (41) 53 വർഷം കഠിനതടവ് വിധിച്ചു (Nadapuram POCSO Case Verdict). നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് വിധി പ്രസ്താവിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 2,10,000 രൂപ പിഴയും പ്രതി ഒടുക്കണം.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടൽ തൊഴിലാളിയായിരുന്ന പ്രതി, പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന സമയത്താണ് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനം നടത്തിയത്. പീഡന വിവരം കുട്ടി സ്കൂൾ അധ്യാപികയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് പേരാമ്പ്ര പോലീസ് കേസെടുക്കുകയായിരുന്നു.
2024 ഫെബ്രുവരി 27 മുതൽ വിചാരണത്തടവുകാരനായി ജയിലിൽ കഴിയുകയായിരുന്നു റെയ്ഹാൻ. കേസിലെ ഗൗരവം കണക്കിലെടുത്ത് പലതവണ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വിചാരണ വേളയിൽ 13 സാക്ഷികളെ വിസ്തരിക്കുകയും നാല് തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു.
പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ സന്തോഷ്, എസ്.ഐ വിനോദ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്താണ് പ്രതിക്ക് കടുത്ത ശിക്ഷ തന്നെ കോടതി വിധിച്ചത്.
Story Summary: A 41-year-old man, Muhammed Raihan, was sentenced to 53 years of rigorous imprisonment and a fine of ₹2.1 lakh for sexually assaulting a minor girl in Kozhikode. The Nadapuram Fast Track Special Court delivered the verdict for the crime committed in August 2023. The incident came to light after the victim shared the trauma with her school teacher.

