
കെനിയയിലെ തീരദേശ നഗരമായ മൊംബാസയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്.(Kenya Floods)
തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് അഞ്ച് പേർ മരിച്ചതായാണ് മൊംബാസ കൗണ്ടി ചീഫ് ഫയർ ഓഫീസർ ഇബ്രാഹിം വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ പറയുന്നു.
കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി രണ്ട് ദിവസത്തിന് ശേഷമാണ് അപകടമുണ്ടായത്. പടിഞ്ഞാറൻ കെനിയയിൽ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. തുടർച്ചയായി പെയ്യുന്ന മഴ രാജ്യത്തുടനീളം നാശം വിതച്ചു, നൂറുകണക്കിന് ആളുകൾ ഭാവനരഹിതരായി.
കെനിയ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഒക്ടോബറിൽ ആരംഭിച്ച മൺസൂൺ ഈ മാസം അവസാനത്തോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശരാശരിയേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തുന്നു.