ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാകിസ്താൻ ഭീകരനെ സുരക്ഷാസേന വധിച്ചു. സി.ആർ.പി.എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിജയം. കൊല്ലപ്പെട്ടത് ജെയ്‌ഷെ മുഹമ്മദ് ഭീകരനാണെന്ന് ജമ്മു ഐ.ജി ബി.എസ് ടുട്ടി സ്ഥിരീകരിച്ചു.
കത്വ ജില്ലയിലെ ബില്ലാവർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സേന തിരച്ചിൽ ആരംഭിച്ചത്. വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗം ഉദംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തു. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ സുരക്ഷാസേന തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അതിർത്തി പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.



