മെയിൻ: അമേരിക്കയിലെ മെയിനിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ടേക്ക് ഓഫിന് ശ്രമിച്ച വിമാനം തകർന്ന് വീണ് ഏഴ് പേർ കൊല്ലപ്പെട്ടു. ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. എട്ട് യാത്രക്കാരുമായി പോയ വിമാനത്തിലെ ഒരാൾക്ക് മാത്രമാണ് ജീവൻ രക്ഷിക്കാനായത്.(A popular charter flight crashed in the United States)
ചാർട്ടർ സർവീസുകൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന ബോംബാർഡിയർ ചലഞ്ചർ 600 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്താവളത്തിലെ കാഴ്ചാപരിമിതിയെക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് പരാതിപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഏക വ്യക്തി ക്യാബിൻ ക്രൂവിലെ അംഗമാണ്. 11 പേർക്ക് വരെ സഞ്ചരിക്കാവുന്ന, അത്യാധുനിക സൗകര്യങ്ങളുള്ള ഈ വിമാനം സ്വകാര്യ ചാർട്ടർ ഗ്രൂപ്പുകളുടെ ഇഷ്ട വിമാനമാണ്.



