സൗൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ കിം ജൂ ഏയെ ഔദ്യോഗികമായി ഉയർത്തിക്കാട്ടുന്നതായി ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസി (North Korea Kim Successor Daughter). കേവലം ഒരു പിൻഗാമി എന്ന നിലയിൽ നിന്ന് മാറി, രാജ്യത്തിന്റെ നയപരമായ കാര്യങ്ങളിൽ ജൂ ഏ ഇപ്പോൾ നേരിട്ട് ഇടപെടുന്നുണ്ടെന്ന് ദക്ഷിണ കൊറിയൻ എംപിമാർക്ക് നൽകിയ രഹസ്യ റിപ്പോർട്ടിൽ ഏജൻസി വ്യക്തമാക്കി. നിലവിൽ ഉത്തരകൊറിയയിലെ രണ്ടാമത്തെ ഉയർന്ന നേതാവായാണ് ജൂ ഏ പരിഗണിക്കപ്പെടുന്നത്.
ഫെബ്രുവരി അവസാന വാരം നടക്കുന്ന ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ നിർണ്ണായക യോഗത്തിൽ ജൂ ഏയ്ക്ക് ഔദ്യോഗിക പദവികൾ നൽകുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. കൗമാരപ്രായക്കാരിയായ ജൂ ഏ, കഴിഞ്ഞ കുറച്ചു കാലമായി തന്റെ പിതാവിനൊപ്പം പ്രധാനപ്പെട്ട സൈനിക പരിശോധനകളിലും ആയുധ പരീക്ഷണ വേദികളിലും സജീവമാണ്. ഇത് കിം കുടുംബത്തിന്റെ നാലാം തലമുറ ഭരണത്തിനായുള്ള തയ്യാറെടുപ്പാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഇതിനിടെ, പത്തോളം ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ അന്തർവാഹിനി വികസിപ്പിക്കാൻ കിം ജോങ് ഉൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. 8,700 ടൺ ഭാരമുള്ള ഈ അന്തർവാഹിനി ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രീതിയിലാകും രൂപകൽപ്പന ചെയ്യുക. വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ സമ്പദ്‌വ്യവസ്ഥ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനങ്ങൾ കിം നടത്താൻ സാധ്യതയുണ്ട്.
Summary: South Korea’s spy agency states that Kim Jong Un’s daughter, Kim Ju Ae, is being internally appointed as his successor and is already influencing policy matters.



