രുചികരമായ ചിക്കൻ മന്തി വീട്ടിലുണ്ടാക്കാം | Chicken Mandi

വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ചിക്കൻ മന്തി എങ്ങനെ തയാറാക്കാമെന്നു നോക്കാം
Chicken Mandi
Published on

കടൽ കടന്നെത്തി നമ്മുടെ നാട്ടിലെ താരമായയി മാറിയ ഒരു വിഭവമാണ് മന്തി. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ചിക്കൻ മന്തി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

ചിക്കൻ – 1 (തൊലിയോട് കൂടി )

ബസ്മതി റൈസ് അല്ലെങ്കിൽ സെല്ല റൈസ് – 4 ഗ്ലാസ്‌

കുരുമുളക് പൊടി – 2 ടീസ്പൂൺ

മഞ്ഞൾപ്പൊടി – മുക്കാൽ ടീസ്പൂൺ

ഗരംമസാല – അര ടീസ്പൂൺ

ഒലിവ് ഓയിൽ – 2 ടീസ്പൂൺ

കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ

തക്കാളി – 3 എണ്ണം

സവാള – 2

പച്ചമുളക് – 4

പട്ട – 2 കഷ്ണം

ഗ്രാമ്പു – 5 എണ്ണം

ബേ ലീഫ് – 2 എണ്ണം

കുരുമുളക് – അര ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

പെരുഞ്ചീരകം – അര ടീസ്പൂൺ

ചിക്കൻ സ്റ്റോക്ക് – 1

വെള്ളം – 3 ഗ്ലാസ്‌

ഓയിൽ – 5 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചിക്കൻ വലിയ കഷണങ്ങളാക്കി വരഞ്ഞ് എടുക്കുക.

രണ്ട് ഗ്ലാസ് വെള്ളത്തിൽ കുരുമുളകു പൊടി, ഗരംമസാല, പെരുഞ്ചീരകം, കറുവപട്ട, ബേ ലീഫ്, ചിക്കൻ സ്റ്റോക്ക് എന്നിവ ചേർത്ത് ചിക്കൻ കഷണങ്ങളും ഇട്ട് വേവിക്കണം. ചിക്കൻ കഷണങ്ങൾ വേവിച്ച ഈ വെള്ളം അരി വേവിക്കാനായി ഉപയോഗിക്കാം.

വേവിച്ച് എടുത്ത ചിക്കൻ കഷണങ്ങളിൽ കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, കശ്മീരി മുളകുപൊടി, ഒലിവ് ഓയിൽ, ഉപ്പ് എന്നിവ തേച്ചു പിടിപ്പിക്കുക. ഇത് എണ്ണയിൽ പൊരിച്ചെടുക്കാം.

മന്തി റൈസ് തയാറാക്കാൻ

എണ്ണ ചൂടാക്കി സവാള, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ഗരംമസാലയും മഞ്ഞൾപ്പൊടിയും ചേർക്കാം. വെള്ളം ചേർക്കാതെ അരച്ചെടുത്ത തക്കാളിയും പച്ചമുളകും ഇതിലേക്ക് ചേർക്കുക. തക്കാളിയുടെ പച്ച മണം മാറി ചൂടായതിനു ശേഷം 1 ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ ചൂട് വെള്ളം (ചിക്കൻ വേവിച്ച വെള്ളം ) ഒഴിക്കാം. വെള്ളം തിളച്ചതിനു ശേഷം അരി ചേർക്കാം. അരി നന്നായി തിളച്ചു മുക്കാൽ വേവാകുമ്പോൾ ഫ്രൈ ചെയ്ത ചിക്കൻ മുകളിൽ വയ്ക്കാം.

മന്തി റൈസിന് ചുട്ട മണം ലഭിക്കാൻ, ചാർക്കോൾ കത്തിച്ചതിൽ ഒരു ടീസ്പൂൺ ഓയിലുമൊഴിച്ച് ചെറിയ ബൗളിലാക്കി ഇതിലേക്ക് വയ്ക്കാം. ആവി പുറത്തേക്ക് പോകാതെ ഫോയിൽ ഉപയോഗിച്ച് നന്നായി അടച്ചു വയ്ക്കുക.

ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി അതിന്റെ മുകളിൽ മന്തി റൈസിന്റെ പാത്രം വെച്ച് കുറഞ്ഞ തീയിൽ അഞ്ചു മിനിറ്റ് വേവിക്കാം. അഞ്ചു മിനിറ്റിനു ശേഷം വിളമ്പാം.

Related Stories

No stories found.
Times Kerala
timeskerala.com