അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം കിരീടം ചൂടിയപ്പോൾ, ലോകം ഉറ്റുനോക്കിയത് മലയാളി താരം സഞ്ജു സാംസണിലേക്കായിരുന്നു. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോം കാഴ്ചവെച്ച സഞ്ജു, അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ 321 റൺസ് അടിച്ചുകൂട്ടി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കി.(World Cup star Sanju Samson Revealed that Sachin Tendulkar’s advice is behind his confidence)
ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ ഇടമില്ലാതിരുന്ന സഞ്ജുവിന്, അഭിഷേക് ശർമ്മയ്ക്ക് അസുഖം ബാധിച്ചതോടെയാണ് നമീബിയക്കെതിരായ മത്സരത്തിൽ അവസരം ലഭിച്ചത്. പിന്നീട് സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യ പതറിയ സമയത്ത് ടീമിലെത്തിയ താരം, നിർണ്ണായകമായ മൂന്ന് മത്സരങ്ങളിലും ടോപ് സ്കോററായി ടീമിനെ മുന്നിൽ നിന്ന് നയിച്ചു.
ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തന്റെ വിജയരഹസ്യം സഞ്ജു തന്നെ വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി താൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ അവസരം നഷ്ടമായപ്പോൾ സച്ചിൻ സാറിനെ വിളിച്ച് ഉപദേശം ചോദിച്ചിരുന്നു. കളി കാണാതെ പുറത്തിരിക്കുമ്പോഴും പുലർത്തേണ്ട പോസിറ്റീവ് മനോഭാവത്തെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങളാണ് എന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചത്. ഇന്നലെ പോലും അദ്ദേഹം വിളിച്ചിരുന്നു, സഞ്ജു സാംസൺ പറഞ്ഞു.

