കൊൽക്കത്ത: കരിയറിലെ വെല്ലുവിളികളെയും വിമർശനങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഫോമില്ലായ്മയുടെയും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളുടെയും ഇടയിൽ നിന്ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു നടത്തിയ പ്രകടനം ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.(Suryakumar Yadav praises Sanju Samson, the star shines with a strong fighting spirit)
അടുത്തിടെ നടന്ന പരമ്പരകളിൽ തുടർച്ചയായി ഫോം ഔട്ടായതോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം അദ്ദേഹത്തിന് ഓപ്പണർ സ്ഥാനം നഷ്ടമായി. എന്നാൽ കഠിനാധ്വാനം കൈവിടാതെ കാത്തിരുന്ന സഞ്ജുവിന് വിൻഡീസിനെതിരായ മത്സരത്തിൽ വീണ്ടും അവസരം ലഭിക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങളോട് പക്വതയോടെയാണ് ടീം മാനേജ്‌മെന്റ് പ്രതികരിച്ചത്. മുൻനിര താരങ്ങളുടെ സാന്നിധ്യത്തിൽ സഞ്ജുവിനെ എവിടെ കളിപ്പിക്കും എന്നതായിരുന്നു പ്രധാന വെല്ലുവിളി എന്നാണ് ക്യാപ്റ്റൻ പറഞ്ഞത്. എന്നാൽ ആഫ്രിക്കയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ടോപ് ഓർഡറിൽ വരുത്തിയ മാറ്റം നിർണ്ണായകമായി. ഓപ്പണറായി ഇറങ്ങിയ സഞ്ജു ഇന്ത്യയ്ക്ക് അവിശ്വസനീയമായ വിജയം സമ്മാനിച്ചു.
മത്സരശേഷം സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞ വാക്കുകൾ താരത്തിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായിരുന്നു. കഴിവുള്ള ഒരാളുടെ മികച്ച പ്രകടനത്തിനായി നമ്മൾ ക്ഷമയോടെ കാത്തിരുന്നാൽ അത് സംഭവിക്കും. ടീമിൽ അവസരം ലഭിക്കാതിരുന്ന സമയത്ത് പോലും സഞ്ജു കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവന്റെ ആ ബാറ്റിങ്ങാണ് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.

