
ഐഎസ്എൽ ഫുട്ബോളിനു മുന്നോടിയായി നടത്താൻ തീരുമാനിച്ച സൂപ്പർ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമറിയിക്കാതെ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നാലു ക്ലബ്ബുകൾ. ഐഎസ്എലിലെ 13 ക്ലബ്ബുകളും ഐ ലീഗിലെ മൂന്ന് ടീമുകളും സൂപ്പർ കപ്പിൽ പങ്കെടുക്കണമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി എന്നീ ക്ലബ്ബുകൾ താൽപര്യമറിയിച്ചിട്ടില്ല. ഒക്ടോബർ 25 മുതൽ നവംബർ 22 വരെയാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.
സാമ്പത്തികം ഉൾപ്പെടെയുള്ള ആശങ്കകൾ കാരണം പല ക്ലബ്ബുകളും ഇതുവരെ പ്രീ സീസൺ പരിശീലനം പോലും ആരംഭിച്ചിട്ടില്ല. ഐഎസ്എൽ മത്സരങ്ങളുടെ നടത്തിപ്പുകാരെ കണ്ടെത്താനാവാത്തതും ലീഗിന്റെ പുതിയ സാമ്പത്തിക, വാണിജ്യ ഘടനയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ക്ലബ്ബുകൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നം.
സംപ്രേക്ഷണ വരുമാനത്തെക്കുറിച്ചും ചെലവുകളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ സീസണിലേക്കുള്ള ബജറ്റ് തയാറാക്കാൻ കഴിയില്ലെന്നു കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഗോകുലം കേരളയും ഗോവൻ ക്ലബ് ഡെംപോയും സൂപ്പർ കപ്പിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ചിട്ടുണ്ട്.