ലണ്ടൻ: ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ ഉടമകളായ സൺറൈസേഴ്സ് ഗ്രൂപ്പിനും കാവ്യ മാരനും നേരെ കടുത്ത പ്രതിഷേധം. സൈബർ ആക്രമണം രൂക്ഷമായതോടെ സൺറൈസേഴ്സ് ലീഡ്‌സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടു.(Sunrisers Leeds’ official Twitter account suspended after buying Pakistan spinner Abrar Ahmed)
വ്യാഴാഴ്ച നടന്ന ലേലത്തിൽ 2,55,000 ഡോളർ (ഏകദേശം 2.34 കോടി രൂപ) നൽകിയാണ് അബ്രാറിനെ സൺറൈസേഴ്സ് ലീഡ്‌സ് സ്വന്തമാക്കിയത്. ‘ദി ഹണ്ട്രഡ്’ ടൂർണമെന്റിൽ ഒരു ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാകിസ്ഥാൻ താരത്തെ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമകൾ തന്നെയാണ് ഈ ടീമിനെയും നയിക്കുന്നത്.
രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നീക്കമാണിതെന്ന് ആരോപിച്ച് #BoycottSRH എന്ന ഹാഷ്‌ടാഗ് എക്സിൽ ട്രെൻഡിംഗായി. ഇതിന് പിന്നാലെയാണ് പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന സന്ദേശത്തോടെ ടീമിന്റെ ഔദ്യോഗിക അക്കൗണ്ട് അപ്രത്യക്ഷമായത്. ടീമിന്റെ ആവശ്യകത മുൻനിർത്തിയാണ് അബ്രാറിനെ തിരഞ്ഞെടുത്തതെന്നും പാക് താരങ്ങളെ വിളിക്കരുതെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നില്ലെന്നും ഹെഡ് കോച്ച് വ്യക്തമാക്കി. 2008 മുതൽ ഐപിഎല്ലിൽ പാക് താരങ്ങൾക്ക് വിലക്കുണ്ടെങ്കിലും വിദേശ ലീഗുകളിൽ മറ്റ് ടീമുകൾ ഇവരെ കളിപ്പിക്കാറുണ്ട്. ബാർമിംഗ്ഹാം ഫീനിക്സ് മറ്റൊരു പാക് താരമായ ഉസ്മാൻ താരിഖിനെയും ലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.

