നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖൻചന്ദ്ര സിംഗ് അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന്റെ വിയോഗവാർത്തയറിഞ്ഞ റിങ്കു സിംഗ് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു.(Rinku Singh’s father passes away, The star returns home)
റിങ്കു സിംഗിന്റെ വിജയഗാഥയിൽ പിതാവ് ഖൻചന്ദ്ര സിംഗിന്റെ പങ്ക് ഏറെ വലുതായിരുന്നു. ഗ്യാസ് സിലിണ്ടർ വിതരണക്കാരനായിരുന്ന അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും റിങ്കുവിന് ക്രിക്കറ്റ് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. റിങ്കു ഇന്ത്യൻ ടീമിൽ എത്തിയ ശേഷവും ഖൻചന്ദ്ര സിംഗ് സിലിണ്ടർ വിതരണം തുടർന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. മകന് സമ്മാനമായി ലഭിച്ച ബൈക്കിലായിരുന്നു അദ്ദേഹം ജോലിക്ക് പോയിരുന്നത്.
ടി20 ലോകകപ്പ് ടീമിലെ അംഗമായ റിങ്കു, സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നോടിയായി പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് നാട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് താരം വീണ്ടും ടീമിനൊപ്പം ചേർന്നത്. ടീം കോമ്പിനേഷനിലെ മാറ്റം മൂലം സിംബാബ്‌വെക്കെതിരായ മത്സരത്തിൽ റിങ്കു പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി താരം ഗ്രൗണ്ടിലിറങ്ങി.

