ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ നിന്ന് പാകിസ്താൻ പിന്മാറി (India vs Pakistan T20 World Cup 2026). പാകിസ്താൻ സർക്കാർ തങ്ങളുടെ ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കുമെങ്കിലും ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ കളിക്കില്ലെന്നാണ് തീരുമാനം.
രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തി ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി (ICC) അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തിൽ അവർക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് പാകിസ്താന്റെ നീക്കം.
ബംഗ്ലാദേശിന്റെ ആവശ്യങ്ങൾ തള്ളിയതിലും പാകിസ്താനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയതിലുമുള്ള പ്രതിഷേധമായാണ് ഈ ബഹിഷ്‌കരണം വിലയിരുത്തപ്പെടുന്നത്.
ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാക് മത്സരം നടക്കേണ്ടിയിരുന്നത്. സുരക്ഷാ കാരണങ്ങളാൽ പാകിസ്താന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുമായുള്ള മത്സരം ഒഴിവാക്കുമെന്ന് ഉറപ്പിച്ച പാകിസ്താൻ, നോക്കൗട്ട് ഘട്ടങ്ങളിൽ (സെമിഫൈനൽ, ഫൈനൽ) ഇന്ത്യ എതിരാളികളായി വന്നാൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
പാകിസ്താന്റെ ഈ തീരുമാനം ഐസിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടൂർണമെന്റിലെ ഏറ്റവും വലിയ വാണിജ്യ മൂല്യമുള്ള മത്സരം മുടങ്ങുന്നത് ഐസിസിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. സംഭവത്തിൽ ഐസിസിയുടെ ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടായേക്കും.



