തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അടിസ്ഥാന നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. ജില്ലാ അസോസിയേഷനുകൾക്കും അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അംഗത്വം വിപുലീകരിച്ചതും സെലക്ഷൻ കമ്മിറ്റിയിലെ യോഗ്യതയിൽ ഇളവ് വരുത്തിയതുമാണ് പ്രധാന മാറ്റങ്ങൾ.(Major changes in KCA rules, Former male and female players and umpires can become members)
വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്ക് പുറമെ ഇനി മുതൽ വിരമിച്ച പുരുഷ-വനിതാ താരങ്ങൾ, അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്കും അസോസിയേഷനിൽ അംഗത്വം നൽകും. കൂടാതെ കേരള ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയവർക്ക് വ്യക്തിഗത അംഗത്വവും ലഭ്യമാക്കും.
ഓണററി മെമ്പർഷിപ്പ്, കെ.സി.എ ക്ലബ് ഹൗസ് മെമ്പർഷിപ്പ്, കെ.സി.എ സ്റ്റേഡിയം മെമ്പർഷിപ്പ് എന്നിങ്ങനെ പുതിയ കാറ്റഗറികൾ കൂടി ഉൾപ്പെടുത്തി. ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയായ അപ്പക്സ് കൗൺസിലിലെ നിലവിലുള്ള ഒൻപത് അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
മുൻപ് 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചവർക്ക് മാത്രമായിരുന്നു സെലക്ഷൻ കമ്മിറ്റികളിൽ അംഗമാകാൻ കഴിഞ്ഞിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം രഞ്ജി ട്രോഫി കളിച്ച എല്ലാ മുൻ താരങ്ങൾക്കും ഈ പദവികളിലേക്ക് അപേക്ഷിക്കാം.



