പമ്പ: ദിവസവും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തിച്ചേരുമ്പോഴും ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിൽ മാതൃകയാവുകയാണ് അധികൃതർ. ഇതിന് ചുക്കാൻ പിടിക്കുന്നത് 24 മണിക്കൂറും സേവനസന്നദ്ധരായി നിൽക്കുന്ന ആയിരത്തോളം വരുന്ന വിശുദ്ധി സേനാംഗങ്ങളാണ്.('Vishuddhi Sena' ready to serve 24 hours a day to protect the sanctity of Sabarimala)
പത്തനംതിട്ട ജില്ലാ കളക്ടർ ചെയർപേഴ്സണും അടൂർ ആർ.ഡി.ഒ. മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നൽകുന്നത്. നീല യൂണിഫോമിൽ ചെറു സംഘങ്ങളായി തിരിഞ്ഞാണ് വിശുദ്ധി സേനാംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
സന്നിധാനത്ത് 300 പേർ, പമ്പയിൽ 220 പേർ, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 പേർ, പന്തളം, കുളനട എന്നിവിടങ്ങളിൽ 30 പേർ എന്നിവരാണ് ഉള്ളത്.സേനയുടെ ചുമതല വഹിക്കുന്ന ശബരിമല എ.ഡി.എം. ഡോ. അരുൺ എസ്. നായർ അറിയിച്ചു.
തങ്ങൾക്ക് നൽകിയിരിക്കുന്ന സ്ഥലങ്ങളിലെ മാലിന്യം ട്രാക്ടറിൽ ശേഖരിച്ച്, ഓരോ സ്ഥലത്തും മാലിന്യ സംസ്കരണത്തിനായി തയ്യാറാക്കിയിട്ടുള്ള ഇൻസിനറേറ്ററുകളിലേക്ക് കൈമാറും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഇതിനായി 24 ട്രാക്ടറുകൾ ഉപയോഗിക്കുന്നുണ്ട്. സന്നിധാനത്ത് മാത്രം 15 ഇടങ്ങളിലായിട്ടാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഓരോ ഇടത്തും സൂപ്പർവൈസറും ഉണ്ടാകുമെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ എസ്. സനിൽകുമാർ അറിയിച്ചു.
അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിൻ്റേയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് മാത്രമാണ് ഈ സേനയുടെ ലക്ഷ്യം. വിശുദ്ധി സേനാംഗങ്ങൾക്ക് താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.