ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ 45,875 പേരാണ് ദർശനം നടത്തിയത്. തിരക്കിന്റെ തീവ്രത കണക്കിലെടുത്ത് ഒരു മണിക്കൂറിൽ ശരാശരി 3,875 പേർ പതിനെട്ടാംപടി ചവിട്ടുന്നുണ്ട്. മരക്കൂട്ടം മുതൽ വലിയ തിരക്കാണ് രാവിലെ അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്.(Virtual queue booking for Sabarimala Mandala Puja begins )
ഇന്നലെ മാത്രം ദർശനം നടത്തിയത് 92,041 ഭക്തരാണ്. ദർശനത്തിനായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും ശബരിമലയിലെത്തി. അദ്ദേഹം ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ മലയിറങ്ങും.
മണ്ഡലപൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26: 30,000 പേർക്ക്, ഡിസംബർ 27: 35,000 പേർക്ക് എന്നിങ്ങനെയാണിത്. ഈ ദിവസങ്ങളിൽ സ്പോട്ട് ബുക്കിംഗ് വഴി 5,000 ഭക്തരെ വീതം അധികം അനുവദിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.
സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം സന്നിധാനം എ.ഡി.എം. ഡോ. അരുൺ എസ്. നായർ ഐഎഎസ് ചില നിർദ്ദേശങ്ങൾ നൽകി. ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കും.