പമ്പ: ശബരിമലയിൽ ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് തുടരുന്ന സാഹചര്യത്തിൽ, ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ് (സ്പോട് ബുക്കിംഗ്) 20,000 പേർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചു. ഇതിലൂടെ തിരക്ക് നിയന്ത്രിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. കൂടുതലായി എത്തുന്ന തീർത്ഥാടകർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. (Spot bookings at Sabarimala capped at 20,000, Strict measures to control crowding)
ഇവർക്ക് തങ്ങുന്നതിനായി നിലയ്ക്കലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് ആശ്വാസം നൽകുന്നതിനുമായി മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളിലെ പാതകളിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ഈ ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും പുറമേ ചുക്ക് കാപ്പി കൂടി ലഭ്യമാക്കും. ഇതിനായി ഓരോ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു. ക്യൂ നിൽക്കുമ്പോൾ കുടിവെള്ളം ലഭിക്കാൻ തടസ്സം നേരിട്ടാൽ, ഭക്തർക്ക് അരികിലേക്ക് കുടിവെള്ളം നേരിട്ട് എത്തിച്ചു നൽകും.
നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കാൻ തീരുമാനിച്ചു. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. "വേഗത്തിൽ ദർശനത്തിന് സൗകര്യമൊരുക്കും"പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് അധികം കാത്തുനിൽക്കാതെ സുഗമമായി ദർശനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ സന്നിധാനത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പമ്പയിൽ തീർഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലിൽ നിയന്ത്രിക്കും. മരക്കൂട്ടം മുതൽ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്സുകളുണ്ട്. ഒരേ സമയം 500-600 ആളുകൾക്ക് ഇവിടെ വിശ്രമിക്കാൻ സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങൾ തീർഥാടകർ ഫലപ്രദമായി ഉപയോഗിക്കണം.
സ്പോട്ട് ബുക്കിംഗിനായി തീർഥാടകർ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലിൽ ഏഴ് സ്പോട്ട് ബുക്കിംഗ് ബൂത്തുകൾ അധികമായി ഉടൻ സ്ഥാപിക്കും, പമ്പയിൽ നിലവിലുള്ള നാല് ബൂത്തുകൾക്ക് പുറമേയാണിത്. തീർത്ഥാടകർക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. ഇതിലൂടെ വരിയിൽ നിൽക്കുന്ന എല്ലാവർക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. ശുചിമുറികൾ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.