പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് സുരക്ഷയും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി എത്തിയ ദേശീയ ദുരന്ത നിവാരണ സേനയെ (എൻ.ഡി.ആർ.എഫ്.) നയിക്കാൻ നാട്ടുകാരൻ. പത്തനംതിട്ട വലംചുഴി സ്വദേശിയായ ഡോ. എ. അർജുനാണ് എൻ.ഡി.ആർ.എഫ്. ആരക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാന്റന്റായി ശബരിമലയിൽ ചുമതലയേറ്റത്.(Pathanamthitta native to lead NDRF team in Sabarimala )
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയ ഡോ. അർജുൻ നേരത്തെ അതിർത്തി രക്ഷാസേനയിൽ (ബി.എസ്.എഫ്.) സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദ്യമായാണ് അദ്ദേഹത്തിന് ശബരിമലയിൽ ഔദ്യോഗിക കൃത്യനിർവഹണം. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി ആകെ 81 എൻ.ഡി.ആർ.എഫ്. സേനാംഗങ്ങളാണ് ശബരിമലയിൽ ഉള്ളത്, സന്നിധാനത്ത് 41 പേരും പമ്പയിൽ 40 പേരും.
ദുരന്ത പ്രതിരോധത്തിന്റെ ചുമതലയുള്ള എൻ.ഡി.ആർ.എഫ്. സംഘം, ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന തീർഥാടകരെ ഉടൻ സ്ട്രെച്ചറിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ജീവൻരക്ഷാപ്രവർത്തനമാണ് ചെയ്യുന്നത്. പുല്ലുമേട് വഴി വരുന്ന അയ്യപ്പന്മാരുടെ കാര്യത്തിലും ഇത്തരത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. ഇതിനകം 60 പേരെ ക്ഷണനേരം കൊണ്ട് സ്ട്രെച്ചറിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാൻ സേനയ്ക്ക് സാധിച്ചു.
അയ്യപ്പ സന്നിധിയിൽ നൃത്താർച്ചനയുമായി സന്നിധാനം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ആയുർവേദ തെറാപ്പിസ്റ്റ് വിജീഷ് കുമാറും സുഹൃത്തുക്കളായ മഞ്ചേഷ് ശ്രീഭദ്രയും വിഷ്ണുവും അണിനിരന്നു. ക്ലാസിക്കൽ, സെമി ക്ലാസിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച നൃത്താർച്ചന അയ്യപ്പഭക്തർക്ക് വേറിട്ട അനുഭവമായി. ശ്രീ മഹാഗണപതിയെ വാഴ്ത്തിക്കൊണ്ട് മഞ്ചേഷ് അവതരിപ്പിച്ച നൃത്തത്തോടെയാണ് നൃത്താർച്ചന ആരംഭിച്ചത്. ധർമ്മ പുനസ്ഥാപകനായ അയ്യപ്പനെയും മഹാശിവനെയും മറ്റു ദേവഗണങ്ങളെയും സ്തുതിച്ചുകൊണ്ടുള്ള നൃത്തം ഭക്തിസാന്ദ്രമായിരുന്നു. ഭക്തിസാന്ദ്രമായ നൃത്താർച്ചന ആസ്വദിക്കാനായി നിരവധി അയ്യപ്പന്മാരാണ് നടപ്പന്തലിലെ വേദിക്ക് മുന്നിൽ തടിച്ചുകൂടിയത്.