പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് ക്രമാതീതമായി വർധിച്ചു. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം ഭക്തരാണ് മല ചവിട്ടിയത്. കഴിഞ്ഞ ഒന്നര ദിവസത്തിനിടെ ആകെ 1,63,000-ൽ അധികം പേർ ദർശനം നടത്തിയതായാണ് കണക്ക്.(Huge crowd of devotees at Sabarimala, 10-hours long wait)
തീർഥാടകരുടെ വലിയ പ്രവാഹം കാരണം ദർശനത്തിനായുള്ള കാത്തിരിപ്പ് സമയം 10 മണിക്കൂർ വരെ നീണ്ടു. ഇന്നലെ ശരാശരി 6 മണിക്കൂറാണ് ഭക്തർക്ക് വരിയിൽ കാത്തുനിൽക്കേണ്ടി വന്നത്. മണിക്കൂറുകൾ വരി നിന്നാണ് അയ്യപ്പഭക്തർ അയ്യനെ തൊഴുതു മടങ്ങുന്നത്.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. സന്നിധാനത്തെ തിരക്ക് പരിഗണിച്ചായിരിക്കും പമ്പയിൽ നിന്ന് തീർഥാടകരെ ഘട്ടംഘട്ടമായി കടത്തിവിടുക. നിലവിൽ പ്രതിദിനം 90,000 പേർക്കാണ് മല കയറാൻ അനുമതിയുള്ളത്.
സത്രം വഴിയുള്ള കാനനപാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തിവിടുന്നുണ്ട്. ആകെ 18 മണിക്കൂറാണ് ശബരിമലയിൽ ദർശനത്തിനായി അനുവദിച്ചിട്ടുള്ള സമയം. ശബരിമലയിലെ തിരക്ക് വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. അതിനാൽ, തീർഥാടകർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.