ശബരിമല: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിൽ ദർശനത്തിനെത്തി. കുടുംബാംഗങ്ങളോടൊപ്പമാണ് അദ്ദേഹം ശബരിമലയിൽ ദർശനം നടത്തിയത്. തീർഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ഡിജിപി വിലയിരുത്തി.(DGP Ravada Chandrasekhar at Sabarimala, checked Security arrangements)
എല്ലാ ഭക്തർക്കും സുഖകരമായ ദർശനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മണ്ഡല പൂജ ദിവസങ്ങളിലെ സ്പോട്ട് ബുക്കിംഗ് വർധിപ്പിക്കുന്നത് സംബന്ധിച്ച് കോടതിയും ദേവസ്വവുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.
പ്രധാനപ്പെട്ട മറ്റ് കേസുകളിലെ നിലവിലെ വിവരങ്ങളും ഡിജിപി മാധ്യമങ്ങളോട് പങ്കുവെച്ചു. നടിയെ ആക്രമിച്ച കേസിൽ വിധി വന്ന ശേഷം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു. രാഹുൽ കേസിലെ അന്വേഷണത്തിനായി രണ്ട് അന്വേഷണ സംഘങ്ങളെ ഒരുമിപ്പിച്ചു. ഈ സംയുക്ത ടീമിനെ എഐജി പൂങ്കുഴലി ഐപിഎസ് നയിക്കും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഈ മാസം 15 വരെ അറസ്റ്റ് പാടില്ലാത്തതിനാലാണ് രാഹുലിന്റെ അറസ്റ്റ് വൈകുന്നതെന്നും ഡിജിപി കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ വൈകിട്ട് 5 മണി മുതൽ ആരംഭിച്ചു. ദർശനത്തിനുള്ള സ്ലോട്ടുകൾ sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.
ഡിസംബർ 26ന് 30,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം ലഭിക്കും. ഡിസംബർ 27ന് 35,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം ലഭിക്കും. ഈ ദിവസങ്ങളിൽ സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം (5,000) ഭക്തരെ വീതം അനുവദിക്കും.