സന്നിധാനം: മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന ശബരിമലയിൽ അയ്യപ്പഭക്തരുടെ വൻ തിരക്ക്. ഡിസംബർ 30-ന് നട തുറന്നത് മുതൽ ജനുവരി 1 വൈകുന്നേരം വരെ 2,17,288 ഭക്തരാണ് ദർശനം നടത്തിയത്.(Devotees flock to Sabarimala, Over 2 lakh pilgrims visited in 3 days)
ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറന്ന ആദ്യ ദിവസം 57,256 പേർ ദർശനം നടത്തി. ഡിസംബർ 31ന് 90,350 തീർത്ഥാടകരാണ് സന്നിധാനത്തെത്തിയത്. ഇതിൽ വിർച്വൽ ക്യൂ വഴി 26,870 പേരും സ്പോട്ട് ബുക്കിംഗിലൂടെ 7,318 പേരും പുൽമേട് വഴി 4,898 പേരും ദർശനം നടത്തി. ജനുവരി 1ന് വൈകുന്നേരം 6.50 വരെയുള്ള കണക്കനുസരിച്ച് 69,682 പേർ ദർശനം പൂർത്തിയാക്കി.
തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും പരിസരപ്രദേശങ്ങളിലും എക്സൈസ് വകുപ്പ് കർശന പരിശോധനയാണ് നടത്തുന്നത്. മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശേഷം ഡിസംബർ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും പൂർത്തിയാക്കി.
239 ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. മറ്റ് വകുപ്പുകളുമായി ചേർന്ന് 19 സംയുക്ത പരിശോധനകളും ഇതിനോടകം നടന്നു. അനധികൃത പുകയില വിൽപനയുമായി ബന്ധപ്പെട്ട് 895 കേസുകൾ രജിസ്റ്റർ ചെയ്തു. 12.4 കിലോ പുകയില ഉൽപ്പന്നങ്ങളും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നിയമലംഘകരിൽ നിന്നായി 1,79,000 രൂപ പിഴ ഈടാക്കി.