പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക് തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചത്തേക്കാൾ തിരക്ക് വർധിച്ചതായി റിപ്പോർട്ടുണ്ട്. ഇന്നലെ മാത്രം 68,005 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. മണിക്കൂറിൽ ശരാശരി 3,485 പേർ വീതമാണ് ഇന്നലെ പതിനെട്ടാംപടി ചവിട്ടിയത്. ഇന്ന് പുലർച്ചെ 12 മണി മുതൽ 2 മണി വരെ മാത്രം 9,936 ഭക്തർ ദർശനം നടത്തി.(Devotees flock in Sabarimala, 68,005 people arrived yesterday)
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും ഈ സീസണിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ശരാശരി 2,000 പേരാണ് ദിവസേന ഈ പാത വഴി എത്തുന്നത്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. വിപുലമായ യാത്രാ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വിവിധ ഡിപ്പോകളിൽനിന്ന് മൂന്നു ഘട്ടങ്ങളിലായി 1,769 ബസുകളാണ് കെ.എസ്.ആർ.ടി.സി. ക്രമീകരിച്ചിട്ടുള്ളത്. ലോഫ്ലോർ നോൺ എസി, ലോഫ്ലോർ എസി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഡീലക്‌സ്, സൂപ്പർ എക്‌സ്പ്രസ് തുടങ്ങിയ ശ്രേണികളിലാണ് സർവീസുകൾ നടത്തുന്നത്.
ജനുവരി 14 മുതൽ മകരവിളക്കുവരെ 800 ബസുകളും ഡിസംബർ 26 മുതൽ ജനുവരി 13 വരെ 502 ബസുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. തമിഴ്‌നാട് തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നും ശബരിമലയിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ട്.