പത്തനംതിട്ട: സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് അഭൂതപൂർവമായ തിരക്ക് തുടരുകയാണ്. സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5,000 ആയി പരിമിതപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87,493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്നും തിരക്കിന് കുറവില്ല. ഇന്ന് രാവിലെ 8 മണി വരെ 31,395 പേർ സന്നിധാനത്ത് എത്തി.(Crowds continue at Sabarimala, Over 87,000 devotees visited yesterday )
നിലവിൽ വരിയിൽ ഭക്തരുടെ നീണ്ട നിര അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ ശരാശരി 4,000 ഭക്തജനങ്ങളാണ് ദർശനം നടത്തുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. ഭക്തർ മണിക്കൂറുകളോളം കാത്തുനിന്നാണ് അയ്യപ്പനെ തൊഴുത് മടങ്ങുന്നത്.
സന്നിധാനത്തെ തിരക്ക് പരിഗണിച്ച്, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് ബാച്ചുകളായി തിരിച്ചാണ് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് നിയന്ത്രിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിന് അനുമതി നൽകിയിരുന്നു. ദേവസ്വം ബോർഡും പോലീസും ചേർന്നാണ് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തി സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നതിൽ തീരുമാനമെടുക്കുന്നത്. അതേസമയം, ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് സന്നിധാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തും. എരുമേലിയിലും ഇന്ന് അവലോകന യോഗം ചേരും.